BREAKING NEWSKERALA

‘നവകേരള ബസ്’ സര്‍വീസ് തുടങ്ങി: ആദ്യ യാത്രയില്‍ തന്നെ ഡോര്‍ പണിമുടക്കി, പിന്നെ കെട്ടിവച്ച് യാത്ര

കോഴിക്കോട്ന്മ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭ കേരളം മുഴുവന്‍ സഞ്ചരിച്ച ‘നവകേരള ബസ്’ പൊതുജനങ്ങള്‍ക്കായുള്ള ആദ്യത്തെ സര്‍വീസ് ആരംഭിച്ചു. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സര്‍വീസ് നാലരയോടെയാണ് ആരംഭിച്ചത്. യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോര്‍ കേടായത് കല്ലുകടിയായി. ബസിന്റെ ഡോര്‍ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. ശക്തമായി കാറ്റ് അടിക്കാന്‍ തുടങ്ങിയതോടെ കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാരുടെ നേതൃത്വത്തില്‍ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു.
4 മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും നാലരയോടെയാണ് യാത്ര ആരംഭിച്ചത്. താമരശേരിയില്‍ ബസിന് സ്വീകരണം ലഭിച്ചു. ഏപ്രില്‍ മുപ്പതിനാണ് സീറ്റ് ബുക്കിങ്ങിന് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയത്. രണ്ട് ദിവസം കൊണ്ട് സീറ്റു മുഴുവന്‍ ബുക്ക് ചെയ്തു. 25 യാത്രക്കാരാണ് ബസിലുള്ളത്. 26 സീറ്റുള്ളതില്‍ ഒരു സീറ്റ് കണ്ടക്ടറുടേതാണ്. റിസര്‍വ് ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതിയില്‍ പി. ജയ്ഫര്‍, ഷാജി മോന്‍ എന്നിവരാണ് ബസ് ഓടിക്കുന്നത്. 2013 മുതല്‍ കോഴിക്കോട്-ബെംഗളൂരു മള്‍ട്ടി ആക്‌സില്‍ ബസ് ഓടിക്കുന്നവരാണിവര്‍.
കോഴിക്കോട് ബെംഗളൂരു റൂട്ടാണ് സ്ഥിരം സര്‍വീസെങ്കിലും മേയ് ദിനത്തില്‍ കോഴിക്കോട്ടേക്കു ബസ് എത്തിക്കാനുള്ള യാത്ര തിരുവനന്തപുരം കോഴിക്കോട് സര്‍വീസായി മാറി. ബുക്ക് ചെയ്ത 9 യാത്രക്കാരാണ് ബസ് പുറപ്പെട്ട തമ്പാനൂര്‍ ടെര്‍മിനലില്‍നിന്നും കയറിയത്. വഴിയിലും ആളെ കയറ്റി. കോഴിക്കോട് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ബസിന്റെ വശങ്ങള്‍ ഉരഞ്ഞു പെയ്ന്റ് പോയി. നടക്കാവ് വര്‍ക്ഷോപ്പില്‍ എത്തിച്ച് പെയ്ന്റടിച്ചു.
മന്ത്രിസഭയുമായി ബസ് സഞ്ചരിച്ചപ്പോള്‍ ഡ്യൂട്ടി ചെയ്ത ഡ്രൈവറും കണ്ടക്ടറുമാണു ബസ് കോഴിക്കോട്ടെത്തിച്ചത്. കോഴിക്കോടെത്തിച്ച ശേഷം ആദ്യത്തെ ബെംഗളൂരു സര്‍വീസാണ് ഇന്ന് പുലര്‍ച്ചെ ആരംഭിച്ചത്. നവകേരള സദസ്സിനു ശേഷം ബസ് എന്തു ചെയ്യണമെന്ന ചര്‍ച്ച നടന്നിരുന്നു. മന്ത്രിയായിരുന്ന ആന്റണി രാജുവാണു ബസ് സര്‍വീസിനു വിട്ടുനല്‍കുമെന്നു പ്രഖ്യാപിച്ചത്.

Related Articles

Back to top button