BREAKINGKERALA

അജ്മലിന്റെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പോരാട്ടം വിജയം കണ്ടെന്ന് പിതാവ് റസാഖ്

കോഴിക്കോട് : തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷന്‍ വിച്ഛേദിച്ച പ്രശ്‌നത്തിന് പരിഹാരമായി. 30 മണിക്കൂറിലേറെ സമയം റസാഖിനെയും കുടുംബത്തിനെയും ഇരുട്ടിലാക്കിയ ശേഷമാണ് കളക്ടറുടെ നിര്‍ദേശപ്രകാരം വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചത്. പോരാട്ടം വിജയം കണ്ടെന്നും എല്ലാവര്‍ക്കും നന്ദിയുണെന്നും അജ്മലിന്റെ പിതാവ് റസാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവര്‍ക്കും നന്ദി ഉണ്ടെന്ന് റസാഖിന്റെ ഭാര്യ മറിയം പറഞ്ഞു. കെഎസ്ഇബി ജീവനക്കാര്‍ക്കെതിരായി നല്‍കിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും മറിയം പ്രതികരിച്ചു.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് തല്ലി തകര്‍ക്കുകയും ചെയ്തു എന്ന കേസില്‍ സഹോദരങ്ങളായ അജ്മല്‍, ഫഹദ് എന്നിവര്‍ക്കെതിരെ പൊലീസ് നടപടി തുടരുന്നതിനിടെ കെഎസ്ഇബി സ്വീകരിച്ച കേട്ടുകേള്‍വിയില്ലാത്ത നടപടി വ്യാപക വിമര്‍ശനത്തിനാണ് വഴിവെച്ചത്. തിരുവമ്പാടി സ്വദേശി റസാക്കിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് കെഎസ്ഇബി ഇന്നലെ ഉച്ചയോടെ വിച്ഛേദിച്ചത്. റസാക്കിന്റെ മക്കളായ അജ്മലും ഫഹദ് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നു കെഎസ്ഇബിയുടെ തിടുക്കപ്പെട്ട ഈ തീരുമാനം.
എന്നാല്‍ മക്കള്‍ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്ന കെഎസ്ഇബിയുടെ നടപടി വലിയ വിമര്‍ശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചതോടെയാണ് തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കെഎസ്ഇബി തീരുമാനിച്ചത്. അതിനിടെ, ഉദ്യോഗസ്ഥര്‍ ആക്രമിച്ചെന്ന അജ്മലിന്റെ അമ്മ മറിയത്തിന്റെ പരാതിയില്‍ രണ്ട് കെഎസ്ഇബി ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്ഇബി ഉദ്യോഗസ്ഥരായ പ്രശാന്ത്, അനന്തു എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button