KERALALATEST

കൊച്ചിയിലെ മാളില്‍ യുവതിക്ക് നേരേ നഗ്‌നതാപ്രദര്‍ശനം; പ്രതിക്കായി പൊലീസ് ക്യാമറ പരിശോധിക്കുന്നു

കൊച്ചി: നഗരത്തിലെ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരേ നഗ്‌നപ്രദര്‍ശനം നടത്തിയെന്ന് പരാതി. ആലപ്പുഴ സ്വദേശിയായ യുവതിയാണ് മാളില്‍വെച്ച് യുവാവ് നഗ്‌നപ്രദര്‍ശനം നടത്തിയെന്ന് കാണിച്ച് കളമശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ മാളിലെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
ഡിസംബര്‍ 25ന് മാളിലെത്തിയപ്പോഴാണ് യുവതിക്ക് നേരേ യുവാവ് നഗ്‌നതാപ്രദര്‍ശനം നടത്തിയത്. പിറ്റേദിവസം തന്നെ യുവതി കളമശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരക്കേറിയ സമയത്താണ് മാളില്‍വെച്ച് ഇത്തരമൊരു ദുരനുഭവമുണ്ടായതെന്നും പരാതിയില്‍ പറയുന്നുണ്ട്.
സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും മാളിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. അതേസമയം, മാസ്‌ക് ധരിച്ചിട്ടുള്ളതിനാല്‍ പ്രതിയെ തിരിച്ചറിയലും പോലീസിന് വെല്ലുവിളിയാണ്. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് എത്രയുംവേഗം പ്രതിയെ പിടികൂടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
ദിവസങ്ങള്‍ക്ക് മുമ്പാണ് കൊച്ചിയിലെ മാളില്‍ സിനിമ നടിയെ അപമാനിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തത്. നടി ഇന്‍സ്റ്റഗ്രാമില്‍ ദുരനുഭവം വെളിപ്പെടുത്തിയതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ മണിക്കൂറുകളെടുത്തു. ഒടുവില്‍ കീഴടങ്ങാന്‍ വരുന്നതിനിടെയാണ് പോലീസിന് പ്രതികളെ പിടികൂടാനായത്.

Related Articles

Back to top button