BREAKINGINTERNATIONALNATIONAL

വീട്ടുജോലി ചെയ്യാതെ മൊബൈലില്‍ ഗെയിം കളിച്ചു; പതിനെട്ടുകാരിയെ പിതാവ് പ്രഷര്‍കുക്കര്‍കൊണ്ട് അടിച്ചുകൊന്നു

ഗാന്ധിനഗര്‍: വീട്ടുജോലി ചെയ്യാതിരുന്നതിന്റെ പേരില്‍ മകളെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ്. ഗുജറാത്തിലെ സൂറത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ഹേതാലി എന്ന പതിനെട്ടുകാരിയെയാണ് പിതാവ് മുകേഷ് പര്‍മര്‍ കൊലപ്പെടുത്തിയത്.
വീട്ടുജോലികള്‍ ചെയ്യാതെ മൊബൈലില്‍ ഗെയിം കളിച്ചിരുന്നതില്‍ മുകേഷ് പ്രകോപിതനാവുകയും പ്രഷര്‍ കുക്കര്‍ കൊണ്ട് പെണ്‍കുട്ടിയുടെ തലയില്‍ തുടരെത്തുടരെ അടിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഹേതാലിയുടെ അമ്മ ഗീതാ ബെന്നിന്റെ പരാതിയില്‍ മുകേഷിനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
ഓട്ടോറിക്ഷാ ഡ്രൈവറായ മുകേഷ്, അസുഖത്തെ തുടര്‍ന്ന് ജോലിക്ക് പോകാതെ വിശ്രമത്തിലായിരുന്നു. സമീപത്തെ മാളിലെ ജീവനക്കാരിയായ ഗീത, വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ജോലിക്ക് പോയി. ഹേതാലിയും അനുജന്‍ മായാങ്കും മുകേഷുമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്.
വീട്ടുജോലികള്‍ ചെയ്തുതീര്‍ക്കണമെന്ന നിര്‍ദേശം നല്‍കിയാണ് ഗീത ജോലിക്ക് പുറപ്പെട്ടത്. എന്നാല്‍, ഹേതാലി അത് അനുസരിക്കാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്നു. ഇതില്‍ കുപിതനായ മുകേഷ് പ്രഷര്‍ കുക്കര്‍ കൊണ്ട് മകളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പുറത്ത് കളിച്ചുകൊണ്ടിരുന്ന മായാങ്ക്, ഹേതാലിയുടെ കരച്ചില്‍കേട്ട് ഓടിയെത്തിയപ്പോള്‍ ചേച്ചി രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് പോലീസ് പറയുന്നു.
മായാങ്ക് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഗീത വീട്ടിലെത്തുകയും ഹേതാലിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഹേതാലിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button