ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണം സമിതിക്കെന്ന് സുപ്രീംകോടതി. ഭരണകാര്യങ്ങള്‍ക്കായി താല്‍ക്കാലിക സമിതി രൂപീകരിക്കാം. തിരുവിതാംകൂര്‍ രാജകുടുബത്തിന്റെ അധികാരം അംഗീകരിച്ചു. തിരുവിതാംകൂർ രാജകുടുംബത്തിന് ആചാരങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധി പറയുന്നത്. ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിക്ക് ഇടക്കാല ഭരണം പുതിയ സമിതി വരുന്നതുവരെ തുടരാം.
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന 2011ലെ ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രതിനിധികൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ തീർപ്പ്. രാജഭരണം അവസാനിച്ചെന്നും അവസാനത്തെ രാജാവ് അന്തരിച്ചെന്നും ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണം സംസ്ഥാന സ൪ക്കാറിൽ നിക്ഷിപ്തമാക്കിയ 2011ലെ കേരള ഹൈകോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂ൪ രാജകുടുംബമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രസ്വത്ത് സ്വകാര്യ സ്വത്താണെന്ന് ഹൈകോതിയിൽ നിലപാടെടുത്തിരുന്ന തിരുവിതാംകൂ൪ രാജകുടുംബം ദേവനവകാശപ്പെട്ട പൊതുസ്വത്താണെന്ന് പിന്നീട് സുപ്രീംകോടതിയിൽ തിരുത്തി. എങ്കിലും ക്ഷേത്രഭരണം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു കുടുംബത്തിന്‍റെ വാദം.
ദേവസ്വം ബോര്‍ഡ് മാതൃകയിൽ ഭരണ സംവിധാനം രൂപീകരിക്കാമെന്ന് സംസ്ഥാന സ൪ക്കാറും കോടതിയെ അറിയിച്ചിരുന്നു. രാജ്യാന്തര മ്യൂസിയം സ്ഥാപിക്കണമെന്ന വിദഗ്ധ സമിതി റിപ്പോർട്ടും കോടതി പരിശോധിച്ചിരുന്നു. 2019 ഏപ്രിൽ 10ന് വാദം കേൾക്കൽ പൂ൪ത്തിയായിരുന്നു.
ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി ഒട്ടേറെ ഇടക്കാല ഉത്തരവുകൾ ഇറക്കിയിരുന്നു. നൂറു ദിവസത്തോളം വാദം കേട്ടു. വാദം പൂർത്തിയായി വിധി പറയാൻ മാറ്റിയിട്ട് ഒരു വർഷം പിന്നിട്ടു.