ALAPPUZHALOCAL NEWS

വീട്ടില്‍ വോട്ട് ചെയ്ത സന്തോഷത്തില്‍ ഫാത്തിമാക്കുഞ്ഞ്

മാന്നാര്‍: പ്രായാധിക്യത്തിന്റെ അവശതയിലും എങ്ങനെയും വോട്ട് ചെയ്യണമെന്ന ആഗ്രഹം സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മാന്നാര്‍ കുരട്ടിശ്ശേരി പുളിക്കലാലുംമൂട്ടില്‍ പരേതനായ ഹാജി കെ.കെ. പരീതകുഞ്ഞിന്റെ ഭാര്യ ഫാത്തിമാക്കുഞ്ഞ്(87 ). കേരള രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവായ മാന്നാര്‍ അബ്ദുല്‍ ലത്തീഫിന്റെ മാതാവായ ഫാത്തിമാക്കുഞ്ഞ്, മകനോടൊപ്പം രാവിലെ തന്നെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നതും കാത്തിരിപ്പായിരുന്നു. എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്തിരുന്ന ഫാത്തിമാക്കുഞ്ഞ് പ്രായാധിക്യം മൂലം 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതലാണ് വീട്ടില്‍ വോട്ട് ചെയ്ത് തുടങ്ങിയത്. തിരഞ്ഞെടുപ്പിന്റെ ആരവം ഉയര്‍ന്നപ്പോള്‍ത്തന്നെ ഇത്തവണയും വോട്ട് ചെയ്യണമെന്ന തന്റെ ആഗ്രഹം മകനോട് പറഞ്ഞിരുന്നു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖാന്തിരം ഫാറം 12 ഡി യില്‍ അപേക്ഷ സമര്‍പ്പിച്ച് അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുകയായിരുന്നു. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ സവിജ മോള്‍ വി.എസ്, മൈക്രോ ഒബ്‌സെര്‍വര്‍ ഷിജു മാത്യു, ബൂത്ത് ലെവല്‍ ഓഫീസര്‍ ഷീജ.എസ് തുടങ്ങിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും, ക്യാമറാമാനും അടങ്ങിയ സംഘം രാവിലെ 11.30 നാണു വോട്ടിങ് സാമഗ്രികളുമായി എത്തിയത്. മകന്‍ മാന്നാര്‍ അബ്ദുല്‍ ലത്തീഫ് സഹായിയായി മാതാവിനൊപ്പം ഉണ്ടായിരുന്നു. വോട്ട് ചെയ്ത ശേഷം ബാലറ്റ് മടക്കി സുരക്ഷിതമായ പെട്ടിക്കുള്ളില്‍ നിക്ഷേപിക്കുമ്പോള്‍ ഫാത്തിമയ്ക്കുഞ്ഞിന്റെ മുഖത്തു ഏറെ പ്രതീക്ഷയും സന്തോഷവും വിരിയുന്നുണ്ടായിരുന്നു.

Related Articles

Back to top button