സംസ്ഥാനത്തെ സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ഐ.എം.എ. വിദ്യാലയങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത് പോലെ തന്നെ തുടരാം. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന ഘട്ടത്തിൽ അടച്ചിടലിനെ പറ്റി ചിന്തിച്ചാൽ മതിയെന്നും ഡോ. സുൽഫി പറഞ്ഞു. ചിലയിടങ്ങളിൽ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്. അതിനാൽ അത്തരം സ്ഥാപനങ്ങൾ അടച്ചിടേണ്ട അവസ്ഥ നിലവിലില്ല.
ഒമിക്രോൺ കേസുകളുടെ എണ്ണം കുറവാണ്. ഇത് കണക്കിലെടുക്കുമ്പോൾ ഇപ്പോൾ മറ്റ് നിയന്ത്രണങ്ങൾ വേണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സ്‌കൂളുകളുടെ കാര്യത്തിൽ നിയന്ത്രണം വന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സൂചന നൽകി. മന്ത്രി മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയിൽ നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
വിദ്യാർത്ഥികളിൽ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കലാലയങ്ങളിലെ ക്ലസറ്ററുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാകും. പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കും.