ഇരുപത്തിയഞ്ചുകാരനായ യുവാവിനെതിരെ ബലാത്സംഗം ചെയ്‌തെന്ന് കാണിച്ച് പരാതി നൽകിയതിന് പിന്നാലെ വധഭീഷണിയെന്ന് ആരോപണവുമായി വീട്ടമ്മ. ബലാത്സംഗ കേസിലെ പ്രതി നിരന്തരം അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്ന് കാണിച്ചാണ് വീട്ടമ്മ പരാതി നൽകിയത്. അങ്കമാലി സ്വദേശി മാക്‌സ് വെൽ ടോമിനെതിരെയാണ് മരട് പൊലീസിൽ പരാതി നൽകിയത്. മുപ്പതുകാരിയായ പരാതിക്കാരിയുടെ ഭർത്താവിന്റെ സുഹൃത്താണ് മാക്‌സ് വെൽ ടോം.
ഇയാൾ തെറ്റിദ്ധരിപ്പിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത്, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി എന്ന് ആരോപിച്ചായിരുന്നു യുവതി ആദ്യം പരാതി നൽകിയത്. തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ പുറത്തിറങ്ങിയ ഇയാൾ നിരന്തരം വധഭീഷണി മുഴക്കുകയും അപമാനിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം കാറിൽ യാത്ര ചെയ്യുന്നതിനിടെ തന്നെയും മക്കളേയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തെന്ന് വീട്ടമ്മ പറഞ്ഞു.