BREAKING NEWSNATIONAL

ബാബ്‌റി മസ്ജിദ് പൊളിച്ച കേസിലെ പ്രതിയാണ് എല്‍കെ അദ്വാനി; രൂക്ഷവിമര്‍ശനവുമായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നല്‍കിയതില്‍ രൂക്ഷവിമര്‍ശനവുമായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്. ബാബ്‌റി മസ്ജിദ് പൊളിച്ച കേസില്‍ പ്രതിയായിരുന്ന ഒരാളാണ് എല്‍ കെ അദ്വാനിയെന്നും ബാബ്‌റി മസ്ജിദ് പൊളിച്ചത് ഹീനമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി തന്നെ നിരീക്ഷിച്ചതാണെന്നും സിപിഐ ചൂണ്ടിക്കാണിച്ചു.
ഡോ. ബി ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ എഴുതപ്പെട്ട ഭരണഘടനയെ തകര്‍ക്കാനാണ് സംഘപരിവാറിന്റെ ശ്രമം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും സിപിഐ വ്യക്തമാക്കി. എന്ത് വില കൊടുത്തും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമിക്കുമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.
സീറ്റ് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി ഏതെല്ലാം സീറ്റുകളില്‍ മത്സരിക്കണമെന്ന് തീരുമാനിക്കും. ഓരോ സംസ്ഥാനങ്ങളിലെയും സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത് എത്രയും പെട്ടെന്ന് സീറ്റുകള്‍ തീരുമാനിക്കും. തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി ചര്‍ച്ച തുടങ്ങിയെന്നും സിപിഐ അറിയിച്ചു. സീറ്റ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചു. ഡി രാജ തന്നെ സമിതിക്ക് നേതൃത്വം നല്‍കും.

Related Articles

Back to top button