സ്മിത പ്രമോദ്, ദുബായ്
മാറ്റാനാഗ്രഹിക്കാത്ത ശീലങ്ങളിലൊന്നാണ് യാത്ര. യാത്രകള്‍ക്കിടയില്‍ നമ്മള്‍ അറിയാതെ ചിലര്‍ മനസ്സില്‍ കേറിക്കൂടുന്നു. അവരെ കൂടുതല്‍ അറിയാന്‍ മനസ്സ് കൊതിക്കും. ഈയിടെ റാസ് അല്‍ ഖൈമയില്‍വെച്ച് നടന്ന ഒരു പൊതുപരിപാടിയില്‍ അവതാരകയുടെ വേഷം അണിഞ്ഞ ഞാന്‍ ഷമീറയെ സ്റ്റേജിലേയ്ക്ക് ക്ഷണിച്ചത് വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് കൊടുക്കാനായിരുന്നു. ചിരി മങ്ങിയ ആ മുഖം അന്നേ മനസ്സില്‍ കേറിയെങ്കിലും ആ സമയം ഉത്തരവാദിത്വം ഉള്ള ഒരുപാട് കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടിയിരുന്നതിനാല്‍ ഏറെയൊന്നും സംസാരിക്കാന്‍ പറ്റിയില്ല. രണ്ടു ദിവസം കഴിഞ്ഞ് ഭാരവാഹികളില്‍നിന്ന് നമ്പര്‍ വാങ്ങിച്ചു വിളിച്ചു. ആ സംസാരം ഈ വരികളില്‍ ഷമീറ നിറയാന്‍ കാരണമായി. ഷമീറ സംസാരിക്കാന്‍ ഇത്തിരി മടി ഉള്ള കൂട്ടത്തില്‍ ആണ്. ഫോണിലൂടെപോലും മിതമായ സംസാരം. സംസാരത്തില്‍ കൂടുതല്‍ നിറഞ്ഞത് കൃഷി, ഫാം, അവിടത്തെ ആനന്ദജീവിതം.. പെട്ടെന്ന് അതൊക്കെ കാണാനും അവയെക്കുറിച്ച് കൂടുതല്‍ അറിയാനും എനിക്ക് വല്ലാത്ത ആഗ്രഹമായി. ഉടന്‍ കാണാം എന്ന ഉറപ്പു നല്‍കി അന്നത്തെ ഫോണ്‍ സംഭാഷണം നിര്‍ത്തി.
ഓരോ ജീവിതവും ഓരോ യാത്രയാണ്. ആരംഭത്തില്‍നിന്ന് അവസാനത്തിലേയ്ക്കുള്ള അനിവാര്യമായ യാത്ര.
ഷമീറ, ജീവിതയാത്രയില്‍ സ്വയം ചിത്രം വരച്ചു നിറങ്ങള്‍ നല്‍കാന്‍ ഇഷ്ടം കാണിക്കുന്ന ഒരു വ്യക്തിത്വം. നഷ്ടപ്പെട്ട ഇന്നലെകളെ ഓര്‍ത്ത് ഷമീറയ്ക്ക് വേവലാതി ഇല്ല. തന്റെ ജീവിതമാകുന്ന നിറം മങ്ങിയ ഇന്നത്തെ കുടയില്‍ മഴ നനയാതെ മക്കളെയും കുടുംബത്തെയും ചേര്‍ത്തുപിടിക്കണം എന്നേ ഉള്ളൂ.
അടുത്തൊരു ദിവസം ഉച്ചയൂണിനുശേഷം യാത്ര തുടങ്ങി. ലൊക്കേഷന്‍ മാപ് ജി പി എസ്സില്‍ സെറ്റ് ചെയ്തു.കൂട്ടിന് ഭര്‍ത്താവ് പ്രമോദും മകന്‍ സഞ്ജയും കൂടി ചേര്‍ന്നു. സാധാരണ തരപ്പെടാത്ത അപൂര്‍വ കൂട്ട്. അവര്‍ക്കെപ്പോഴും തിരക്കാണല്ലോ. ഷമീറയെക്കുറിച്ചുള്ള എന്റെ വാ തോരാത്ത സംസാരം അവരെയും കൂട്ടിന് പ്രേരിപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അജ്മാനില്‍ എത്തും മുന്‍പ് രണ്ടു തവണ ഷമീറയെ ഫോണില്‍ അവിടെ വിളിച്ച് ഉറപ്പു വരുത്തി. ആകാംക്ഷ കൂടുമ്പോള്‍ ഞാന്‍ അങ്ങിനെ ആണ്.. ശരീരത്തേക്കാള്‍ വേഗത്തില്‍ മനസ്സ് ഓടും, ശബ്ദവും.
അജ്മാനിലേയ്ക്കുള്ള വഴിയില്‍ മരുഭൂമിയിലെ ഇളംസന്ധ്യ വെയിലില്‍ സുന്ദരിയായി തിളങ്ങുന്നു.. സഞ്ജു ഫോട്ടോ എടുക്കാന്‍ ക്യാമറ സെറ്റ് ചെയ്യുന്ന ആവേശത്തിലാണ്. അവിടവിടെയായി ഒറ്റക്കും കൂട്ടായും ഒട്ടകങ്ങള്‍ നില്‍ക്കുന്നു. ഷെഹ്സാദ് അമന്റെ ഗസല്‍ പ്രമോദിന്റെ ഡ്രൈവിംഗിന് ഹരം പകര്‍ന്നു. മനസ്സ് സന്തോഷംകൊണ്ടു നിറഞ്ഞ ഒരു യാത്ര. ഉള്ളില്‍ അക്ഷരമേളം..വരികളില്‍ ഷമീറ നിറയുന്നു.
ജി പി എസ് ശരിയായ ലൊക്കേഷനില്‍ എത്തിച്ചു. ഗേറ്റ് തുറന്നു നില്‍ക്കുന്നു, ഷമീറ.
അന്നു കണ്ട അതേ മുഖം. കൈ തന്ന് ഉള്ളിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. വിശാലമായ രണ്ടര എക്കര്‍ ഫാം. പച്ചപ്പിന്റെ പുതിയൊരു പര്യായം എന്ന് ഒറ്റ വാക്കില്‍ ഞാന്‍ പറയും. എന്റെ കണ്ണുകള്‍ വിടര്‍ന്നു. നാട്ടുമണം തൊട്ടുണര്‍ത്തിയപോലെ. സഞ്ജുവിന്റെ ക്യാമറ മിന്നിത്തുടങ്ങി. ഷമീറ നേരെ ഫാമിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ലവ് ബേര്‍ഡ്‌സ് കവാടത്തില്‍ നിറസ്വാഗതമോതി. അവരുടെ കൊഞ്ചല്‍ കാതില്‍ ഇക്കിളി കൂട്ടി. കോഴി കൂവി. പശു, മാന്‍, ആട് എന്നുവേണ്ട ആകെ ശബ്ദമുഖരിതം. ഷമീറ ഇവരുടെയൊക്കെ കഥകള്‍ പറയുന്നു. കേള്‍ക്കാന്‍ ഇഷ്ടം, കാണാനും.. കൊച്ചു കുട്ടികളായി ഞങ്ങള്‍ മൂന്നു പേരും ഷമീറയെ പിന്തുടര്‍ന്നു.
കൊച്ചുവര്‍ത്തമാനം പറഞ്ഞുപറഞ്ഞ് ഞങ്ങള്‍ ഫാമിന്റെ ഉള്ളിലെത്തി. വല്ലാത്ത തണുപ്പ്. മൃഗങ്ങളും പക്ഷികളും മാത്രമല്ല, സമൃദ്ധമായ കൃഷിയും ഉണ്ട്. രക്തശാലി നെല്ലുപോലും പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടെ കാണാന്‍ കഴിഞ്ഞു. കടുക്, ചോളം, മത്തന്‍, കുമ്പളം, പാവയ്ക്ക, കോളിഫ്‌ളവര്‍, പച്ചമുളക്, മുരിങ്ങ, കറിവേപ്പില…… അങ്ങിനെ പച്ചക്കറികളും അനവധി. കുറച്ചു സ്ഥലം പശുവിനു തീറ്റയ്ക്കുള്ള പുല്‍ക്കൃഷിയ്ക്കാണ്. അമ്മയും അച്ഛനും കുട്ടികളുമായി അഞ്ചെട്ട് പശുക്കള്‍ ഉണ്ട്. ഷമീറയെ കൂടിനരികെ കണ്ടപ്പോഴേയ്ക്കും ഓടിവന്നു സ്‌നേഹം കാണിച്ചു നില്‍പ്പായി. മനുഷ്യരായ നമ്മള്‍ കണ്ടു പഠിക്കേണ്ടത് ഇതല്ലേ. ഇവിടെനിന്നു കിട്ടുന്ന ഫ്രഷ് പാലും മുട്ടയുമെല്ലാം ഇവിടെത്തന്നെ വാങ്ങിക്കാന്‍ ആള്‍ക്കാരുണ്ട്. നാട്ടിലെ പോലെത്തന്നെ. അജ്മാനിലെ ഈ ഫാം പട്ടണത്തിരക്കുകള്‍ ഒഴിഞ്ഞ കപടസ്‌നേഹമില്ലാത്ത സന്തോഷം നിറഞ്ഞ ഒരിടംതന്നെ. സംശയമില്ല.
സഞ്ജയ് മൃഗങ്ങളുടെ വിശാലമായ കൂടുകള്‍ക്ക് മുന്‍പില്‍നിന്നു മാറുന്നേ ഇല്ല.. കോഴി കൂവുന്നതിന്റെ ലൈവ് പകര്‍ത്തുന്നതില്‍ രസിച്ചു നില്‍പ്പാണ്. താറാവ് ഗിനിക്കോഴി ഒക്കെ വേറെ വേറെ കൂടുകളില്‍നിന്ന് അവരുടെ എടുക്കാന്‍ മറക്കണ്ട എന്ന് സഞ്ജുവിനോട് കുറുകുന്നുണ്ട്. പൂവനും പിടയും സ്വല്‍പ്പം റൊമാന്റിക് മൂഡില്‍ മരം ചുറ്റുന്നുണ്ട്.വലിയ ഇരുമ്പഴികള്‍ അവരുടെ പ്രണയത്തിനു തടസ്സമേ അല്ല. പുറത്തെ തണല്‍ മരങ്ങള്‍ക്കു താഴേയ്ക്ക് ഒരു ഡേറ്റിങ്ങിന് മോഹിക്കുന്നുണ്ടോ ആവോ? ഷമീറ അതും ഒരുക്കിയിട്ടുണ്ടല്ലോ. വളര്‍ത്തുജീവികള്‍ക്ക് തീറ്റ കൊടുക്കാനും പരിചരിക്കാനും രണ്ടു പുരുഷസഹായികള്‍ ഉണ്ട്,ഷമീറയ്ക്ക്. വിരുന്നുകാരെ സലാം കാണിച്ച് ആതിഥ്യമര്യാദ പാലിക്കുന്ന ജോലിക്കാര്‍.എല്ലാം കണ്ടും കേട്ടും ഞങ്ങള്‍ ക്ക് വിവരങ്ങള്‍ നല്‍കി. ഷമീറ കൂടെത്തന്നെ ഉണ്ട്.
ഫാം കണ്ട് ഞങ്ങള്‍ വിസിറ്റിംഗ് ഏരിയയില്‍ വിശ്രമിക്കുമ്പോള്‍ ഷമീറയുടെ സ്വകാര്യജീവിതത്തെക്കുറിച്ച് തിരക്കി. നാട്ടില്‍ തൃശൂര്‍ പാവറട്ടിയ്ക്കടുത്തുള്ള തൊയക്കാവ് എന്ന ഗ്രാമത്തിലാണ് ജനിച്ചതും ജീവിച്ചതും പഠിച്ചതും. സെന്റ് തോമസ് കോളേജില്‍നിന്ന് ബിരുദം എടുത്ത ഷമീറ കൊച്ചിയിലെ ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദാനന്തര ബിരുദമെടുത്തു. നാട്ടില്‍ ചെറിയ ജോലി ഒക്കെ ആയി കഴിഞ്ഞ ഷമീറയുടെ ഭര്‍ത്താവ് ഗള്‍ഫില്‍നിന്ന് ജോലി നഷ്ടപ്പെട്ട് വന്നതോടെ കഥകള്‍ മാറി. സാമ്പത്തിക പരിസ്ഥിതി ഒന്ന് ഉയര്‍ത്തി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഷമീറ മക്കളെ മാതാപിതാക്കളെ ഏല്പിച്ചു ഗള്‍ഫിലേയ്ക്ക് വിമാനം കയറി.
എന്തു ജോലി ചെയ്തും കുടുംബം രക്ഷപ്പെടുത്തണം എന്ന ഒരേയൊരു ചിന്ത. വീട്ടുജോലിക്കുപോലും തയ്യാര്‍. ജീവിതം തിരിച്ചുപിടിക്കാനുള്ള വാശി. മൂന്ന് കുട്ടികളാണ് ഷമീറയ്ക്ക്. മൂത്ത മകന്‍ എസ്എസ്എല്‍സിക്കു പഠിക്കുന്നു.രണ്ടാമത്തെ ആള്‍ മൂന്നാം ക്ലാസ്സില്‍.. ചെറിയ മോള് ഒന്നിലും. ജീവിതവഴികളില്‍ പ്രകാശം പരത്തുന്ന ഒരു നേരനുഭവംപോലെ ഷമീറയുടെ ജീവിതവും മാറി. സോഷ്യല്‍ മീഡിയ ഗ്രൂപ്പ് ‘വയലും വീടും’ എന്നതില്‍ അംഗമായ ഷമീറ അവര്‍ ഒരുക്കുന്ന കൂട്ടായ്മയുടെ ഭാഗമായി അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ ഒന്നിച്ചുകൂടി. അന്ന് വയനാട്ടില്‍നിന്നു വന്ന ചേറുവയല്‍ രാമന്‍ (പാരമ്പര്യവിത്തുകളുടെ സൂക്ഷിപ്പുകാരന്‍) നടത്തുന്ന ഒരു സെമിനാറില്‍ പങ്കെടുക്കുകയും അതിലൂടെ തന്റെ കൃഷിയെക്കുറിച്ചുള്ള അറിവ് പങ്കു വെക്കുകയും ചെയ്തു. അത് ഷമീറയുടെ പുതിയൊരു ലോകം തുറക്കുകയായിരുന്നു. ഹാബിറ്റാറ്റ് സ്‌കൂളില്‍ ഫാം കോ ഓഡിനേറ്ററായി ജോലി കിട്ടി. അവരുടെ എംഡിയുടെ ഫാമില്‍ മേല്‍നോട്ടം വഹിക്കുന്ന ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. സ്വപ്നങ്ങള്‍ നെയ്യാന്‍ അവസരങ്ങള്‍ ഒന്നിച്ചുവന്നപോലെ.
ഇന്ന് ഷമീറ അതീവ സന്തുഷ്ടയാണ്. താന്‍ പഠിച്ച വിദ്യാഭ്യാസത്തിനനുസരിച്ച ജോലിക്കു പോകാതെ പാഷന്‍ പ്രൊഫഷനായതിന്റെ ത്രില്‍. കുടുംബം മുഴുവന്‍ കൃഷി ഇഷ്ടപ്പെടുന്നു. പത്താം ക്ലാസ്സുകാരന്‍ മകന്‍ ബെസ്റ്റ് സ്റ്റുഡന്റസ് ഫാര്‍മര്‍ അവാര്‍ഡ് നേടി. ഷമീറ നാട്ടില്‍ മണ്ണുത്തി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡിപ്ലോമ ചെയ്തു. കേരള സര്‍ക്കാര്‍ ബെസ്റ്റ് ഫാര്‍മര്‍ അവാര്‍ഡ് നല്‍കി. ഷമീറ തന്റെ ഈ നേട്ടത്തില്‍ ഒരുപാട് സന്തോഷിക്കുന്നു. മക്കളുടെ വിദ്യാഭ്യാസമാണ് ഇന്നു ഷമീറയുടെ മുന്‍പിലെ ഏറ്റവും വലിയ സ്വപ്‌നം. ഉന്നത വിദ്യാഭ്യാസം കൊടുത്തു മക്കളെ വലുതാക്കണം. പറയുമ്പോള്‍ അവരുടെ കണ്ണുകളില്‍ പ്രകാശം.
കണ്ണുകള്‍ കഥകള്‍ പറയുന്ന ഷമീറയെ നോക്കി കുറെ നേരം ഇരുന്നു. ഇവിടത്തെ പ്രവാസികളോട് ഷമീറയ്ക്ക് ഒന്നേ പറയാനുള്ളു. കൃഷിയെ സ്‌നേഹിക്കൂ. ചതിക്കാതെ കൂട്ടു നില്‍ക്കും.. ടെന്‍ഷന്‍ ഫ്രീ ആവാന്‍ മണ്ണിനെ സ്‌നേഹിക്കുക;കൃഷിയെ കൂടെ കൂട്ടുക. എഴുതാന്‍ ഇഷ്ടപ്പെടുന്ന ഈ കര്‍ഷക ഉടന്‍തന്നെ തന്റെ എഴുത്തുകള്‍ ഒരു പുസ്തകമായി വരാന്‍ ആഗ്രഹിക്കുന്നു. നൂല്‍ പൊട്ടുംവരെ നൂറായിരം സ്വപ്നങ്ങള്‍ക്കൊപ്പം കാറ്റിന്റെ ഗതിക്കനുസരിച്ചു പാറിപ്പറക്കുന്ന ഒരു പട്ടമാകണം.ആനന്ദജീവിതത്തിനു സ്വപ്നങ്ങളുടെ സ്വര്‍ണ നൂല്‍കൊണ്ട് ജീവിതത്തിന്റെ നിറങ്ങള്‍ ഉള്ള ഉടുപ്പുകള്‍ തുന്നിത്തീര്‍ക്കാന്‍ കഴിയട്ടെ! വിജയയാനം തുഴഞ്ഞുപോകാന്‍ എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് ഞങ്ങള്‍ ദുബായ്ക്ക് മടങ്ങി.